ഉറങ്ങുന്നതിനിടെ എട്ടു വയസുകാരൻ പാമ്പു കടിയേറ്റു മരിച്ചു, വീട്ടിൽനിന്ന് മൂർഖനെ പിടികൂടി; സംഭവം ചിറയിൻകീഴിൽ



തിരുവനന്തപുരം: തൃശൂരിനു പിന്നാലെ തിരുവനന്തപുരത്തും ഉറക്കത്തിൽ പാമ്പു കടിയേറ്റ് എട്ടു വയസുകാരന് ദാരുണാന്ത്യം. ചിറയിൻകീഴിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന ആഴൂർ മൂലയിൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ദാരുണ സംഭവം. രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. വീട്ടിൽ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ പിടികൂടി. രാത്രി വീട്ടിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ദിക്ഷൽ. പുലർച്ചെ കാലിൽ എന്തോ കടിച്ചെന്ന് പറഞ്ഞ് കുട്ടി കരഞ്ഞുകൊണ്ട് ഉണർന്നു. ഉടൻ തന്നെ രക്ഷിതാക്കൾ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് പാമ്പുകടിയേറ്റതാണെന്ന സംശയത്തെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ഈ പാമ്പ് തന്നെയാണ് കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽക്കും. തൃശൂർ കടമ്പോട് കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടിൽനിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയിരുന്നു. ബുധനാഴ്ച വൈകീട്ടാണ് മുറിക്കുള്ളില്‍ ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പിനെ കണ്ടത്.

മുറിയുടെ ഭിത്തിയോടെ ചേര്‍ന്ന് ഇഴഞ്ഞുവരികയായിരുന്നു പാമ്പ്. കടമ്പോട് കാവുങ്ങല്‍ സില്‍ജോയുടെ വീട്ടില്‍ ഇത് മൂന്നാം തവണയാണ് അടുത്തടുത്ത ദിവസങ്ങളില്‍ പാമ്പിനെ കണ്ടെത്തിയത്. നാട്ടുകാര്‍ പാമ്പിനെ അടിച്ചുകൊന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ടുകുട്ടികള്‍ക്ക് പാമ്പുകടിയേറ്റിരുന്നു. സില്‍ജോയുടെ മക്കളായ അനോഷ് (10), ആല്‍ജോ (എട്ട്) എന്നിവര്‍ക്കാണ് കടിയേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ അവശനിലയില്‍ കണ്ട കുട്ടികളെ ഭക്ഷ്യവിഷബാധയാണെന്ന് സംശയിച്ചാണ് ആശുപത്രിയിലെത്തിച്ചത്. വൈകാതെ ആല്‍ജോ മരിച്ചു. ഗുരുതരവാസ്ഥയിലായ അനോഷിനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയിലുള്ള അനോഷ് സില്‍ജോയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അനോഷ് സ്വന്തമായി ശ്വസിക്കാന്‍ തുടങ്ങിയതോടെയാണ് ബുധനാഴ്ച ഉച്ചയോടെ വെന്റിലേറ്ററില്‍ നിന്ന് നീക്കിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അനോഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനോഷ് കൂടുതല്‍ ഉന്മേഷവാനും ബോധാവസ്ഥയിലുമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിയുടെ പേശികളുടെ ബലം മെച്ചപ്പെട്ടിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. നിലവിലെ മാറ്റങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement