കോഴിക്കോട്, കണ്ണൂർ എന്നിവ അടക്കം ഒമ്പതു ഇന്ത്യൻ നഗരങ്ങളിലേക്ക് ദമ്മാം വഴി പ്രഖ്യാപിച്ച സർവിസ് ജസീറ എയർവേയ്സ് റദ്ദാക്കി. കോയമ്പത്തൂർ, ഗോവ, കണ്ണൂർ, കോഴിക്കോട്, ലഖ്‌നൗ, മധുര, മംഗളൂരു, തിരുച്ചിറപ്പള്ളി, വിജയവാഡ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ മേയ് 15 വരെയാണ് റദ്ദാക്കിയത്. പ്രവർത്തനപരമായ കാരണങ്ങളാലാണ് നടപടിയെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു.
ഈ വിമാനങ്ങളിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യും. റീഫണ്ടുകൾക്കായി, യാത്രക്കാർക്ക് ട്രാവൽ ഏജന്റുമാരെയോ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളെയോ ബന്ധപ്പെടാം. ജസീറ എയർവേയ്‌സിന്റെ വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴിയുള്ള ബുക്കിംഗുകൾക്ക്, റീഫണ്ടുകൾ അതേ വഴി പ്രോസസ് ചെയ്യാം.
ഏപ്രിൽ എട്ടുമുതൽ ബുധൻ,ഞായർ ദിവസങ്ങളിലായി കോഴിക്കോട്ടേക്കും ഏപ്രിൽ 14 മുതൽ ചൊവ്വ,വെള്ളി ദിവസങ്ങളിലായി കണ്ണൂരിലേക്കും ആഴ്ചയിൽ രണ്ടു സർവിസുകളാണ് കുവൈത്തിൽ നിന്ന് ദമ്മാം വഴി ജസീറ എയർവേയ്സ് പ്രഖ്യാപിച്ചിരുന്നത്. കുവൈത്തിൽ നിന്ന് ബസിൽ ദമ്മാമിൽ എത്തിച്ചു അവിടെ നിന്നു വിമാനയാത്രയാണ് ജസീറ എയർവേയ്സ് നൽകിവരുന്നത്.
അതേസമയം, ഇന്ത്യയിലെ എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനം തുടരുന്നതായി ജസീറ എയർവേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഭരതൻ പശുപതി പറഞ്ഞു. കണക്റ്റിവിറ്റി നിലനിർത്തുന്നതിലും യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും വ്യക്തമാക്കി.യാത്രക്കാരും ചെക്ക്-ഇൻ ചെയ്യുന്നതിന് മുമ്പ് ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കണം. സുഗമമായ യാത്രാനുഭവം ഇതുവഴി ഉറപ്പാക്കാം.

إرسال تعليق