കാസർകോട് പടന്ന അഴിക്കൽ ജുമാമസ്‌ജിദിൽ 16-കാരിയുടെ വിവാഹം നടത്തി യെന്ന പരാതിയിൽ നാലുപേർക്കെതിരേ പോലീസ് കേസെടുത്തു. ശൈശവ വിവാഹ നിരോധന ഓഫീസർ ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലും ചൈൽഡ് ലൈനിലും നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചന്തേര പോലീസ് കേസ് രജിസ്റ്റർചെയ്തത്. കോടതി നിർദേശപ്രകാരമാണ് നടപടി. ഏപ്രിൽ 13-ന് വലിയപറമ്പിലെ പതിനാറുകാരിയുമായി എടച്ചാക്കൈ ബദർ നഗറിലെ ഇരുപത്തെട്ടുകാരന്റെ വിവാഹം അഴിക്കൽ ജുമാമസ്‌ജിദിൽ നടന്നുവെന്നാണ് പരാതി.
വരൻ ബദർ നഗറിലെ സാബിർ ഷേക്ക് (28), മാവിലാകടപ്പുറത്തെ കെ.സി.അബ്ദുൾ റഹ്മാൻ (55), അഴിക്കൽ ഇർഷാദുൽ ഇസ്‌ലാം ജമാഅത്ത് സെ ക്രട്ടറിയും പടന്ന ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡ് അംഗവുമായ പി.കെ.താജുദ്ദീൻ (48), ജുമാമസ്‌ജിദ് ഖത്തീബ് റഹ്‌മത്തുള്ള മദനി (62) എന്നിവർക്കെതിരേയാണ് ശൈശവവിവാഹ നിരോധന നിയമപ്രകാരം കേസെടുത്തത്. ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന വരൻ സാബിർ ഷേക്ക് ഇതിനിടെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോയിരുന്നു.

إرسال تعليق