കൽപറ്റ : വിദ്യാർഥിയുടെ വാട്ടർ ബോട്ടലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയ
സംഭവത്തിൽ വാറ്റ് ചാരായം എത്തിച്ചു നൽകിയ പത്താംക്ലാസ് വിദ്യാർഥിയുടെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. ഇയാളുടെ വീടിനു സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യവും ഇയാളുടേതെന്ന് കരുതുന്ന വാറ്റ് കേന്ദ്രത്തിൽ നിന്നും 220 കുപ്പി വ്യാജമദ്യവും എക്സൈസ് കണ്ടെടുത്തിരുന്നു. ഇന്നലെയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ വിദേശത്തേക്ക് കടന്നതെന്നാണ് വിവരം.
സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനോ, ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കാനോ സാധിക്കാതെ ഇരുന്നതിനാലാണ് പ്രതി വിദേശത്തേക്ക് കടന്നതെന്നാണ് ആക്ഷേപം. അധ്യാപകർ വിദ്യാർഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്. സ്കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് അധ്യാപകര്‍ ബാഗ് പരിശോധിച്ചത്.
വാട്ടർ ബോട്ടിലിൽ ചാരായം കണ്ടെത്തിയതോടെ വിദ്യാർഥിയെ അധ്യാപകര്‍ ചോദ്യം ചെയ്തു. സഹപാഠിയായ വിദ്യാർഥി എത്തിച്ചു നൽകിയതാണ് എന്നാണ് വിദ്യാർഥി അധ്യാപകരെ അറിയിച്ചത്. മറ്റ് കുട്ടികള്‍ക്കും ഇത്തരത്തില്‍ ചാരായം എത്തിച്ച് നല്‍കിയിട്ടുണ്ടെന്നും അധ്യാപകര്‍ക്ക് വിവരം ലഭിച്ചു. പിന്നീട് അധ്യാപകർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാനച്ഛന് നാടൻ വാറ്റുണ്ടെന്നും, തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നുമുള്ള വിവരം വിദ്യാർഥി വെളിപ്പെടുത്തിയത്.

إرسال تعليق