പയ്യന്നൂര്‍: രാമന്തളിയില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. വീട്ടുകാർ ക്ഷേത്ര ദർശനത്തിനു വീടു പൂട്ടി യാത്ര പോയപ്പോഴാണ് മോഷണം നടന്നത്. കല്ലേറ്റും കടവിലെ എ.വി.പത്മനാഭന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ഇന്ന് നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്നതായി കണ്ടത്. തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് പത്മനാഭന്റെ കുടുംബം വീട് പൂട്ടി കൊല്ലൂർ ശ്രീ മുകാംബിക ക്ഷേത്രദര്‍ശനത്തിനായി പയ്യന്നൂരിലെ ബന്ധുക്കൾക്കൊപ്പം യാത്ര പോയത്. ശനിയാഴ്ച രാത്രിയോടെ പയ്യന്നൂരിലെ ബന്ധുവീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ ഞായറാഴ്ച രാവിലെ പത്തോടെയാണ് രാമന്തളിയിലെ വീട്ടിലെത്തിയത്. വിലപിടിപ്പുള്ള പൂട്ടുകള്‍ ഘടിപ്പിച്ചിരുന്ന വീടിന്റെ മുന്‍വശത്തെവാതില്‍ കുത്തിത്തുറന്നതായി കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ അലമാരയിലുണ്ടായിരുന്ന ഒരു സ്വര്‍ണ്ണവള മോഷണം പോയതായി മനസ്സിലായത്. ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ മോഷ്ടാവ് മതിലിന് മുകളിലൂടെ അകത്ത് കടന്നതിന്റെ കാൽ അടയാളങ്ങള്‍ മതിലിലുണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂര്‍ എസ്. ഐ. ജിജിഷും സംഘവും പരിശോധിച്ചു . കഴിഞ്ഞ ദിവസം സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നിരുന്നു.

إرسال تعليق