ന്യൂഡൽഹി:ഇസ്രായേല്‍ എംബസിക്ക് മുന്നിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉന്നതതല യോഗത്തില്‍ അവലോകനം ചെയ്യും. അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികളിലെ സംതൃപ്തിയെന്ന് ഇസ്രായേല്‍ അറിയിച്ചു.
സ്‌ഫോടനം നടന്ന ഇസ്രായേല്‍ എംബസിക്ക് മുന്നിലെ സി സി ടിവികളില്‍ പ്രധാനപ്പെട്ട ചിലത് പ്രവര്‍ത്തിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സ്‌ഫോടനം നടത്തിയ രണ്ട് പേരുടെ രേഖാചിത്രം തയാറാക്കല്‍ വൈകുകയാണ്. ഇവരെ ഇവിടേക്ക് കൊണ്ട് വന്ന കാറിന്റെ ഡ്രൈവര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതിനായുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്.
നാളെയോ ചൊവ്വാഴ്ചയോ ചിത്രം പ്രസിദ്ധീകരിക്കാന്‍ സാധിക്കും എന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇസ്രയേല്‍ എംബസിക്ക് സമീപം നടന്ന സ്ഫോടനത്തിന് ഉപയോഗിച്ചത് പി ഇ ടി എന്‍ എന്നറിയപ്പെടുന്ന സ്ഫോടക വസ്തു ആണെന്ന് ശാസ്ത്രീയ പരിശോധനാ സംഘം കണ്ടെത്തി. ആഗോളതലത്തില്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണിത്.
സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഒന്‍പത് വാട്ട് ബാറ്ററിയും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ ഇറാനില്‍ നിന്നുള്ള ചിലരെ ചോദ്യം ചെയ്തിരുന്നു. വീസാ കാലാവധി കഴിഞ്ഞ് ഇവിടെ തങ്ങിയ ഇവര്‍ക്ക് സംഭവവുമായി പങ്കില്ലെന്നാണ് പ്രാഥമിക നിരീക്ഷണം.

إرسال تعليق