ജനീവ: ആഗോളതലത്തിൽ പുതുതായി റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് വൈറസ് വ്യാപനത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്നതിന്റെ സൂചനയെന്ന് ഡബ്ള്യുഎച്ച്ഒ. നിലവിലെ കണക്കുകൾ പ്രകാരം വൈറസിന്റെ പരിവർത്തനങ്ങൾ കണക്കിലെടുക്കാതെ അതിനെ നിയന്ത്രിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ (ഡബ്ള്യുഎച്ച്ഒ) ടെഡ്രോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു.
തുടർച്ചയായി മൂന്നാം ആഴ്‌ചയും ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു. കേസുകൾ ഇപ്പോഴും ഉയരുന്ന നിരവധി രാജ്യങ്ങൾ ഉണ്ടെങ്കിലും ആഗോള തലത്തിൽ കേസുകൾ കുറയുന്നത് ശുഭ വാർത്തയാണ്,’ ഡബ്ള്യുഎച്ച്ഒ ഡയറക്‌ടർ ജനറൽ തിങ്കളാഴ്‌ച പറഞ്ഞു.
കോവിഡിന്റെ പുതിയ വകഭേദങ്ങൾ റിപ്പോർട് ചെയ്യപ്പെടുന്നുണ്ടെങ്കിലും വൈറസിനെ നിയന്ത്രിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊറോണ വൈറസിന് വേഗത്തിൽ വീണ്ടും തിരിച്ചുവരാൻ കഴിയുമെന്നതിനാൽ രാജ്യങ്ങൾ വേഗത്തിൽ അതിർത്തികൾ തുറക്കുന്നതിലും ലോകാരോഗ്യ സംഘടന മേധാവി സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി. വൈറസിന് തടയിടാൻ ക്വാറന്റെയ്ൻ പോലുള്ള ഉചിതമായ ക്രമീകരണങ്ങൾ സർക്കാരുകൾ കൃത്യമായി നടത്തേണ്ടതുണ്ടെന്നും ടെഡ്രോസ് പറഞ്ഞു.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട് പ്രകാരം ലോകമെമ്പാടും 103 ദശലക്ഷത്തിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ വർഷം സ്‌ഥിരീകരിച്ചത്. ഇതിൽ 2.2 ദശലക്ഷത്തിലധികം പേർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തിട്ടുണ്ട്.

إرسال تعليق