'ശനിയാഴ്ച പ്രവർത്തി ദിവസമാക്കരുത്', പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ  തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ. ചൊവ്വാഴ്ച അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിരിക്കെ ഇന്ന് മാർഗ്ഗരേഖ ഇറക്കിയത് ശരിയായില്ലെന്ന് കോൺഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകൾ വിമർശിച്ചു. വൈകീട്ട് വരെ ക്ലാസ് നീട്ടുമ്പോൾ ശനിയാഴ്ച പ്രവർത്തി ദിവസമാക്കുന്നത് പിൻവലിക്കണമെന്ന് കോൺഗ്രസ് സംഘടന കെപിഎസ് ടി എ ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് സിപിഐ സംഘട  എകെഎസ് ടിയുവിന്റെ പ്രതികരണം.

സംസ്ഥാനത്ത് നാളെ മുതൽ സ്കൂൾ തുറക്കുകയാണ്. നാളെ മുതൽ 9 വരെയുള്ള ക്ലാസുകൾ ഉച്ചവരെയായിരിക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇനി മുതൽ അവധി ദിവസങ്ങളൊഴികെ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടായിരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. 21 മുതൽ മുഴുവൻ ക്ലാസുകളും വൈകിട്ട് വരെയുണ്ടാകും.

സ്കൂളിലെത്താൻ ബുദ്ധിമുട്ടുള്ളവരൊഴികെ ബാക്കിയുള്ളവരെല്ലാം സ്കൂളിലെത്തണമെന്നാണ് നിർദ്ദേശം.  ഹാജർ നില പരിശോധിച്ച്, ക്ലാസിലെത്താത്തവരെ സ്കൂളിലേക്കെത്തിക്കാൻ അധ്യാപകർക്ക് ചുമതല നൽകി. യൂണിഫോമും തിരികെയെത്തുകയാണ്. കേന്ദ്രീയ വിദ്യാലയങ്ങളടക്കം എല്ലാ വിദ്യാലയങ്ങൾക്കും സർക്കാർ തീരുമാനം ബാധകമാണ്. 

ഭിന്നശേഷിക്കാരടക്കം സ്കൂളിലെത്താൻ കഴിയാത്തവർക്കായി ഡിജിറ്റൽ-ഓൺലൈൻ ക്ലാസുകൾ തുടരും. പരീക്ഷയ്ക്ക് മുമ്പ്പാഠഭാഗങ്ങൾ തീർക്കൽ, പത്ത്, പ്ലസ്ടു ക്ലാസുകൾക്ക് പൊതുപരീക്ഷയ്ക്ക് മുൻപായുള്ള റിവിഷൻ, മോഡൽ പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ നടത്തുന്നതിനാണ് നിലവിലെ ഊന്നൽ. പത്ത്, പ്ലസു ക്ലാസുകളിൽ ഈമാസം 28ന് മുൻപായി പാഠഭാഗങ്ങൾ തീർക്കാനാണ് കർശന നിർദേശം. പത്ത്, പ്ലസ്ടു അധ്യാപകർ പാഠഭാഗങ്ങൾ തീർത്തതിന്റെ റിപ്പോർട്ട് എല്ലാ ശനിയാഴ്ച്ചയും നൽകണം.  1 മുതൽ 9 ക്ലാസുകൾക്കും വാർഷിക പരീക്ഷയുണ്ടാകും. തിയതി പിന്നീടറിയിക്കും. 

Post a Comment

أحدث أقدم

Join Whatsapp

Advertisement