രാത്രികാലങ്ങളിൽ അപകടം തുടർക്കഥയാകുന്ന പാനൂർ ജംഗ്ഷനിൽ സുരക്ഷാ സംവിധാനങ്ങളൊരുങ്ങുന്നു. ഇതിനായി ഉദ്യോഗസ്ഥ സംഘം പാനൂർ ജംഗ്ഷൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പാനൂർ ടൗണിലും പ്രത്യേകിച്ച് കവലയിലും വാഹനാപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളൊരുങ്ങുന്നത്. രാത്രിയിലാണ് കവലയിൽ അപകടങ്ങൾ കൂടുതലായും നടക്കുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അനുബന്ധ റോഡു കൂടിയാണിത്. തിരക്കേറിയ റോഡിൽ ആവശ്യമായ സുരക്ഷാസംവിധാനം ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണം.
കെ.പി.മോഹനൻ എം.എൽ.എ. യുടെ വികസനനിധി യിൽനിന്ന് അനുവദിച്ച സിഗ്നൽ സംവിധാനം ഇതുവരെ നടപ്പായിട്ടില്ല. ദീർഘദൂര യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്ന തരത്തി
ലുള്ള സൂചനാ ബോർഡുകളുമില്ല. മൂന്നാഴ്ച മുമ്പ് ടിപ്പർലോറിയും
ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. രാവിലെ നടക്കാനിറങ്ങിയവരും അപകടത്തിൽപ്പെട്ട സംഭവങ്ങ ളുണ്ടായി.
ഒരാഴ്ച മുമ്പ് പുലർച്ചെ ടൗൺ കവലയിൽ ട്രാവലറും, പിക്കപ്പ് വാനും, ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ട്രാവലറും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് സമീപത്തുകൂടി പോവുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇത്തരത്തിൽ അപകടങ്ങൾ തുടർക്കഥയായതോടെ പരാതികളുയർന്ന പശ്ചാത്തലത്തിലാണ് ഓവർസിയർ പി. ഇസ്മയിൽ, പി.ഡ.ബ്ല്യു.ഡി അസി.എഞ്ചിനീയർ പി.ശശി, പാനൂർ എസ്.ഐ സി.സി ലതീഷ്, പാനൂർ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ഹാഷിം, സാമൂഹ്യ പ്രവർത്തകൻ ഒ.ടി നവാസ് എന്നിവർ ടൗൺ ജംഗ്ഷൻ സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയത്. സോളാർ സിഗ്നൽ ലൈറ്റ് രണ്ട് ദിവസത്തിനുള്ളിൽ സ്ഥാപിക്കും. എന്നാൽ സോളാർ ലൈറ്റ് കൊണ്ട് കാര്യമില്ലെന്നും, ജംഗ്ഷനിൽ സ്പീഡ് ബ്രേക്കർ തന്നെയാണ് വേണ്ടതെന്നും സാമൂഹ്യ പ്രവർത്തകൻ ഒ.ടി നവാസ് ചൂണ്ടിക്കാട്ടി. ഇതിനായുള്ള അപേക്ഷ മേൽ ഓഫീസിന് നൽകാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. ജനകീയ പങ്കാളിത്തത്തോടെ ഒരു ലക്ഷത്തോളം ചിലവ് പ്രതീക്ഷിക്കുന്ന സ്പീഡ് ബ്രേക്കർ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഒ.ടി നവാസ് പറഞ്ഞു.

إرسال تعليق