വിദ്വേഷ പ്രസംഗം: രാജ് താക്കറെയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും


പള്ളികളിലെ ഉച്ചഭാഷിണികളുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ മഹാരാഷ്ട്ര നവനിര്‍മാണ സേന ചീഫ് രാജ് താക്കറെയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. താക്കറെയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. പെരുന്നാളിന് മുന്നോടിയായി ഉച്ചഭാഷിണികള്‍ക്കെതിരെ നടത്തിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വിദ്വേഷ പ്രസംഗത്തിനെതിരെയാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെയ് മൂന്നിനകം പള്ളികളിലെ ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ മഹാരാഷ്ട്ര നവനിര്‍മാണ സേന പള്ളികള്‍ക്കുമുന്നില്‍ ഹനുമാന്‍ ചാലിസ വായിക്കുമെന്ന് രാജ് താക്കറെ ഭീഷണി മുഴക്കിയിരുന്നു. താക്കറെയ്‌ക്കെതിരെ ഔറംഗബാദ് പോലീസ് കമ്മീഷണര്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര പോലീസ് മേധാവി രജനീഷ് സേത്ത് പറഞ്ഞു. താക്കറെയുടെ വിവാദ പ്രസംഗം പരിശോധിച്ച ശേഷമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മെയ് മൂന്നിന് മുന്‍പായി പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കിയില്ലെങ്കില്‍ പിന്നീട് സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് സേനയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന ഗുരുതരമായ പരാമര്‍ശവും താക്കറെയില്‍ നിന്ന് ഉണ്ടായിരുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലാണ് താക്കറെ റാലിയില്‍ സംസാരിച്ചതെന്ന് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യത്തെ നേരിടാന്‍ പൊലീസ് സജ്ജമായിക്കഴിഞ്ഞു. സമാധാനം നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി അറിയിച്ചു. എസ്ആര്‍പിഎഫ് 87 കമ്പനിയും 30,000 ഹോം ഗാര്‍ഡുകളെയും സംസ്ഥാനത്താകെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരുടെ അവധിയും റദ്ദാക്കിയതായി പൊലീസ് മേധാവി വ്യക്തമാക്കി.

Post a Comment

أحدث أقدم

Join Whatsapp

Advertisement