തലശ്ശേരി: കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 36 വർഷം തടവും പിഴയും വിധിച്ച് തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജ് ജലജാ റാണി ഉത്തരവിട്ടു. കോട്ടയം മൗവ്വേരി സ്വദേശി മുനീർ സി. (46) യെയാണ് കോടതി ശിക്ഷിച്ചത്. പ്രതി പലപ്പോഴായി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്സോ നിയമപ്രകാരം 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവും അനുഭവിക്കണം. കൂടാതെ ഐ.പി.സി 377 പ്രകാരം പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, ഐ.പി.സി 506(1) പ്രകാരം ഒരു വർഷം കഠിനതടവും 5000 രൂപ പിഴയും കോടതി വിധിച്ചു. ശിക്ഷകൾ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും പിഴത്തുക കുട്ടിക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. കതിരൂർ പോലീസ് സബ് ഇൻസ്പെക്ടർ സുകേഷ് എസ്. രജിസ്റ്റർ ചെയ്ത കേസിൽ കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടറും നിലവിൽ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയായ യു. പ്രേമനാണ് പൂർണ്ണ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി.എം. ഭാസുരി ഹാജരായി.

إرسال تعليق