മുംബൈ :പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം രാജ്യത്തുടനീളം എൽ. പി. ജി
ക്ഷാമത്തിന് കാരണമായിട്ടുണ്ട്. എൽ.പി.ജി സിലിണ്ടറുകളുടെ ക്ഷാമം ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐ.ആർ.സി.ടി.സി) കാറ്ററിങ് പ്രവർത്തനങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. എൽ.പി.ജി ക്ഷാമം കാരണം ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനും ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകാനും റെയിൽവേ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഐ.ആർ.സി.ടി.സിയുടെ ബേസ് കിച്ചണുകളെയാണ് ക്ഷാമം ബാധിക്കുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ട്രെയിനുകളിലെ പാന്ററി കാറുകളിലെ ഭക്ഷണം നേരത്തെ തയാറാക്കുന്നവയാണ്. ട്രെയിനുകളിലെ പാന്ററി കാറുകൾ പ്രധാനമായും വിതരണ, റീഹീറ്റിങ് യൂനിറ്റുകളായാണ് പ്രവർത്തിക്കുന്നത്. ബേസ് കിച്ചണുകളിലേക്കുള്ള എൽ.പി.ജി വിതരണത്തിലെ തടസം ദീർഘദൂര ട്രെയിനുകൾക്കുള്ള ഭക്ഷണം തയാറാക്കുന്നതിനെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഐ.ആർ.സി.ടി.സി അതിന്റെ ബേസ് കിച്ചണുകളുടെയും കാറ്ററിങ് സംവിധാനങ്ങളുടെയും ശൃംഖലയിലൂടെ രാജ്യത്തുടനീളം പ്രതിദിനം 17 ലക്ഷം പേർക്ക് ഭക്ഷണം വിളമ്പുന്നുണ്ട്. ഇതിൽ ഏകദേശം 20% ഭക്ഷണവും പടിഞ്ഞാറൻ മേഖലയിലാണ് ഉപയോഗിക്കുന്നത്. അതിനാൽ ക്ഷാമം തുടരുകയാണെങ്കിൽ ഈ മേഖല കൂടുതൽ ദുരിതത്തിലാകും. സ്ഥിതി കൂടുതൽ ഗുരുതരമാണെന്നും വരും ദിവസങ്ങളിൽ ഇത് കൂടുതൽ വഷളാകുമെന്നും ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
'ക്ഷാമം തുടരുകയാണെങ്കിൽ കാറ്ററിങ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനുള്ള സാധ്യത ഉൾപ്പെടെയുള്ള ചില നടപടികൾ ഇതിനകം റെയിൽവേ ബോർഡിനെ അറിയിച്ചിട്ടുണ്ട്. അത്തരം സാഹചര്യത്തിൽ, റിസർവേഷൻ സമയത്ത് ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകും. എന്നാൽ, അന്തിമ തീരുമാനം എടുക്കേണ്ടതും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടതും റെയിൽവേ ബോർഡാണ്' -ഉദ്യോഗസ്ഥർ പറഞ്ഞു.
ഐ.ആർ.സി.ടി.സി അടുക്കളകൾ എൽ.പി.ജി വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ക്ഷാമം രൂക്ഷമായാൽ, ചില ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത് ഒഴിവാക്കാനാവില്ല.

إرسال تعليق