പറശ്ശിനിക്കടവ് : അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതിയിൽ വീർപ്പുമുട്ടുന്ന പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരക്ക് സമീപം അത്യാധുനിക സൗകര്യങ്ങളോടെ ശൗചാലയ സമുച്ചയം ഒരുങ്ങി.
പറശ്ശിനിക്കടവ് ക്ഷേത്രസങ്കേതത്തിനരികിലെ കച്ചവടക്ഷേമ സംഘത്തിന്റെ കീഴിലുള്ള ആരോഗ്യസുരക്ഷാ ചാരിറ്റബിൾ ട്രസ്റ്റാണ് ശൗചാലയ സമുച്ചയം നിർമിച്ചത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖ തീർഥാടനനഗരിയായ പറശ്ശിനിക്കടവിൽ നിത്യേന ആയിരക്കണക്കിന് തീർഥാടകരും വിനോദസഞ്ചാരികളുമാണ് എത്തുന്നത്.
എത്തുന്നവരിൽ മഹാഭൂരിഭാഗവും അടിസ്ഥാന സൗകര്യത്തിന്റെ അഭാവം മൂലം വലയുന്നത് സ്വാഭാവിക കാഴ്ചയായിരുന്നു.
അതിന് പരിഹാരമെന്ന നിലയിലാണ് കച്ചവട ക്ഷേമസംഘം തീർഥാടകർക്ക് പ്രാഥമികസൗകര്യം ഒരുക്കാൻ മുന്നിട്ടിറങ്ങിയത്.
24 ശൗചാലയങ്ങളും വിശ്രമമുറികളും
പറശ്ശിനി മടപ്പുരയുടെ കീഴിലെ സ്ഥലം പാട്ടത്തിനെടുത്ത് 85 ലക്ഷം രൂപ ചെലവിട്ടാണ് സൗകര്യങ്ങൾ ഒരുക്കിയത്. ഇതിൽ 24 ശൗചാലയങ്ങളും രണ്ടാം നിലയിലും മൂന്നാം നിലയിലുമായി അഞ്ച് വിശ്രമമുറികളുമാണ് ഒരുക്കുന്നത്. ഓരോ വിശ്രമമുറിയിലും 30 പേർക്ക് താമസിക്കാൻ സൗകര്യമുണ്ടാകും. ശൗചാലയങ്ങൾക്ക് പുറമേ പുരുഷന്മാർക്ക് പ്രത്യേകം മൂത്രപ്പുരകളും സാധനങ്ങൾ, ചെരിപ്പുകൾ എന്നിവ സൂക്ഷിക്കുന്നതിനുള്ള ലോക്കർ സൗകര്യവും ഒരുക്കും.
ഉദ്ഘാടനം രണ്ടിന്
തീർഥാടകർക്ക് ഒരുക്കിയ ശൗചാലയ-വിശ്രമമന്ദിരം രണ്ടിന് വൈകീട്ട് അഞ്ചിന് മുൻ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസു വിശിഷ്ടാതിഥിയാകും. എ.കെ. വേണുഗോപാലൻ ചെയർമാനും വി. രമേശൻ വൈസ് ചെയർമാനും എം.വി. പ്രേമൻ കൺവീനറും കെ.വി. രാജീവൻ, ഇ. പ്രവീൺ എന്നിവർ ജോയിന്റ് കൺവീനറുമായ കമ്മിറ്റിയാണ് ട്രസ്റ്റിന് ചുക്കാൻ പിടിക്കുന്നത്.

إرسال تعليق