മട്ടന്നൂർ:മട്ടന്നൂർ നഗരത്തിൽ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ തീരുമാനം. പരിഷ്കരണം മെയ് 15 മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കും.
ഇരിട്ടി റോഡിൽ ക്ലോക്ക് ടവർ മുതൽ ഗാന്ധി റോഡ് വരെയും കണ്ണൂർ റോഡിൽ പൊലീസ് സ്റ്റേഷൻ വരെയും ബസ് സ്റ്റാൻഡിന് മുൻവശം തലശേരി റോഡിലും ഡിവൈഡർ സ്ഥാപിക്കും.
കണ്ണൂർ റോഡിൽ നിന്നുള്ള ഹരിത ഇടനാഴിയിൽ ഇരുചക്ര വാഹനങ്ങളെ മാത്രമേ അനുവദിക്കൂ. ഇവിടെ ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് നിരോധിക്കും.
ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള ഓട്ടോറിക്ഷകൾ മത്സ്യ മാർക്കറ്റ് വഴിയും ഇരിട്ടി, തലശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ ബസ് സ്റ്റാൻഡ് വഴിയും പോകണം.
മട്ടന്നൂർ അമ്പലം റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്തും. ക്ഷേത്രം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം തലശേരി റോഡിൽ നിന്ന് കടത്തി വിടും. തിരികെ വരുന്ന ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ക്ഷേത്രക്കുളം ഭാഗത്ത് കൂടിയും തലശ്ശേരി ഭാഗത്തേക്ക് പോകേണ്ടവ കൈലാസ് ഓഡിറ്റോറിയത്തിന് പിൻവശത്തെ റോഡ് വഴിയും പോകണം.
തലശ്ശേരി റോഡിൽ ലിങ്ക്സ് മാൾ വരെ ഒരു ഭാഗത്ത് മാത്രമേ പാർക്കിങ് അനുവദിക്കൂ. ഇരുഭാഗത്തുമുള്ള പാർക്കിങ് അനുവദിക്കില്ല. ഗതാഗത പരിഷ്കരണം നടപ്പാക്കുന്നതിന് മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ കൂടുതൽ പൊലീസുകാരെ അനുവദിക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.

إرسال تعليق