കണ്ണൂർ: കൂത്തുപറമ്പിൽ നിന്നും കണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി. രാ ജീവ് ഗാന്ധി മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥി അദ്വൈതിനെ(15)യാണ് കണ്ടെത്തിയത്. കുട്ടി തന്നെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തലശ്ശേരി ചോനാടു വെച്ച് കുട്ടി മറ്റൊരാളുടെ മൊബൈലിൽ നിന്നും വീട്ടുകാരെ വിളിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് കുട്ടി 800 രൂപയുമായി വീടുവിട്ടിറങ്ങിയത്. കൂത്തുപറമ്പിലെ പാറയിലുള്ള ട്യൂഷൻ സെന്ററിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ആയിരുന്നു വീട്ടിൽ നിന്നിറങ്ങിയത്. സാധാരണയായി ട്യൂഷൻ കഴിഞ്ഞ് നേരിട്ട് സ്കൂളിലേക്കാണ് കുട്ടി പോകാറുള്ളത്. എന്നാൽ അദ്വൈത് ട്യൂഷൻ സെന്ററിൽ എത്തിയില്ലെന്ന് അധ്യാപകർ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചത്.
വീട്ടിൽ നിന്നിറങ്ങിയ കുട്ടി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി കണ്ണൂരിൽ വന്നിറങ്ങുകയായിരുന്നു. ഇന്നലെ രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലെ ബോഗിയിൽ കിടന്നുറങ്ങുകയും രാവിലെ തിരിച്ചു തലശ്ശേരിയിലേക്ക് പോവുകയും ചെയ്തു എന്നാണ് കുട്ടി പോലീസിന് മൊഴി നൽകിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ മാതാപിതാക്കൾ വഴക്കുപറയും എന്ന് ഭയന്നാണ് താൻ വീടുവിട്ടതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.

إرسال تعليق