അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് മഹാരാഷ്ട്രയിലേക്ക് കടന്ന പ്രതിയെ പാനൂർ പോലീസ് പിടികൂടി



തലശ്ശേരി :- അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ സംസ്ഥാനം വിട്ട അതിഥി തൊഴിലാളിയെ പാനൂർ പൊലീസ് അതിവിദഗ്ദ്ധമായി പിടികൂടി. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദ് ആണ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വെച്ച് അന്വേഷണസംഘത്തിന്റെ പിടിയിലായത്.

വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതി, മാതാവ് വെള്ളമെടുക്കാൻ വീടിനകത്തേക്ക് പോയ തക്കം നോക്കി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുടുംബം നൽകിയ പരാതിയിൽ പാനൂർ സി.ഐ പി. സന്തോഷ്, എസ്.ഐ വി.പി. മുഹമ്മദ് സജീർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പരാതി ഉയർന്നയുടൻ പ്രതി നാടുവിട്ടിരുന്നു. പ്രതിയുടെ പേരും ഫോട്ടോയും മാത്രമായിരുന്നു അന്വേഷണ സംഘത്തിന് മുന്നിലുണ്ടായിരുന്ന ഏക സൂചന. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ ഇയാൾ തലശ്ശേരി റെയിൽവേ സ്റ്റേഷൻ വഴി ട്രെയിൻ മാർഗ്ഗം രക്ഷപ്പെട്ടതായി വിവരം ലഭിച്ചു. റെയിൽവേ പൊലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ എസ്.ഐ പ്രഷോബ്, സി.പി.ഒമാരായ അൻസീർ, രാജേഷ് എന്നിവരടങ്ങിയ സംഘം മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വെച്ച് പ്രതിയെ അതിസാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതി മുൻപാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി.

Post a Comment

أحدث أقدم

Join Whatsapp

Advertisement