ഹോട്ടൽ മാലിന്യങ്ങൾ തൊട്ടടുത്ത പറമ്പിൽ കൂട്ടിയിട്ട് കത്തിച്ചു; ഹോട്ടലിന് പതിനഞ്ചായിരം രൂപ പിഴ



മട്ടന്നൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് കീഴല്ലൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ജൈവ അജൈവ മാലിന്യങ്ങൾ തൊട്ടടുത്ത പറമ്പിൽ ജീവനക്കാരുടെ താമസ സ്ഥലത്തിന് സമീപം കൂട്ടിയിട്ട് പകുതി കത്തിച്ച നിലയിൽ കണ്ടെത്തിയ ഹോട്ടലിന് പതിനഞ്ചായിരം രൂപ പിഴ ചുമത്തി. വായന്തോടുള്ള സെനോറ സ്യൂട്ട്സ് എന്ന സ്ഥാപനത്തിനാണ് സ്ക്വാഡ് പിഴ ചുമത്തിയത്. ഹോട്ടലിൽ നിന്നുള്ള ജൈവ അജൈവ മാലിന്യങ്ങൾ തൊട്ടടുത്ത പറമ്പിൽ ജീവനക്കാരുടെ താമസ സ്ഥലത്തിന് സമീപം കത്തിച്ചതും കൂട്ടിയിട്ടതുമായ നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. ജൈവ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള കമ്പോസ്റ്റ് കുഴിയിൽ ധാരാളം പ്ലാസ്റ്റിക് കവറുകളും നിക്ഷേപിച്ചതായും സ്ക്വാഡ് കണ്ടെത്തി. മാലിന്യം കത്തിക്കാനായി ഉണ്ടാക്കിയ നിർമ്മിതി പൊളിച്ചു മാറ്റാനും, മാലിന്യങ്ങൾ തരം തിരിച്ച് സ്വന്തം ചെലവിൽ നീക്കം ചെയ്യാൻ സ്ക്വാഡ് സ്ഥാപന ഉടമയ്ക്ക് നിർദ്ദേശം നൽകി.

മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാത്തതിന് വായന്തോട്ടിലെ തന്നെ ആർ എം എസ് ഫ്രൂട്ട്സിന് സ്ക്വാഡ് 2500 രൂപ പിഴ ചുമത്തി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് ടീമിലെ കെ ആർ അജയകുമാർ, പി എസ് പ്രവീൺ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദിജില്‍ എ എന്‍ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement