ഇരിട്ടി: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരിട്ടി പോലീസ് സബ് ഡിവിഷനിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കേരളം - കർണ്ണാടകം അതിർത്തി പങ്കിടുന്ന കൂട്ടുപുഴയിൽ കേന്ദ്രസേനയെ നിയോഗിച്ചു. സബ് ഡിവിഷനിലേക്കു തമിഴ്‌നാട് സ്പെഷൽ പൊലീസിലെ 2 കമ്പനി (160 പേർ) സായുധ സേനയും ബുധനാഴ്ച എത്തി. ഇവർക്ക് ബെൻഹിൽ ഇംഗ്ലിഷ് സ്‌കൂളിലും വെളിമാനം സെൻ്റ് സെബാസ്‌റ്റ്യൻസ് ഓഡിറ്റോറയത്തിലും താമസമൊരുക്കി. നേരത്തേ പേരാവൂർ കേന്ദ്രീകരിച്ച് എത്തിയിട്ടുള്ള ബിഎസ്എഫ് സേനാംഗങ്ങളെയാണ് കൂട്ടുപുഴയിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തുറന്നിട്ടുള്ള സ്‌റ്റാറ്റിക് സർവൈലൻസ് ടീം ചെക്ക് പോസ്‌റ്റ് ക്യാംപാക്കി നിയോഗിച്ചിട്ടുള്ളത്. എകെ 47 തോക്ക് സഹിതമാണ് ഇവർ ചുമതലയിൽ ഉള്ളത്. ലഹരി, കള്ളപ്പണം, ആയുധം, സ്ഫോടക വസ്‌തുക്കൾ എന്നിവയുടെ കടത്ത് തടയുകയാണ് ലക്ഷ്യം. കൂട്ടുപുഴയിൽ കേരളത്തിൻ്റെ പോലീസും എക്‌സൈസും മോട്ടർ വാഹന വകുപ്പും നടത്തുന്ന പതിവു പരിശോധനയ്ക്ക് പുറമേയാണ് സ്ട്രാറ്റിക് സർവലൈൻസ് ടീം പരിശോധനയും കേന്ദ്രസേനയുടെ പരിശോധനയും തുടങ്ങിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് മാറ്റങ്ങളുടെ ഭാഗമായി കണ്ണൂർ നാർക്കോട്ടിക്ക് സെല്ലിൽ നിന്നു ഡിവൈഎസ്‌പി പി.രാജേഷിനെ ഇരിട്ടി സബ് ഡിവിഷനിലേക്ക് യോഗിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുള്ളത്. എല്ലാ സ്‌റ്റേഷനുളിലും എസ്എച്ച്ഒമാരെയും പ്രിൻസിപ്പൽ എസ്ഐമാരെയും നിയോഗിച്ചു. ബിഎസ്എഫ് സേനാംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ പോലീസ് സ്‌റ്റേഷൻ കേന്ദ്രങ്ങളിലും റൂട്ട് മാർച്ച് നടത്തി. മുൻകരുതൽ നടപടികളുടെ ഭാഗമായി മുൻപ് ഇലക്ഷൻ കേസിൽ പെട്ട 32 പേരുടെ പേരിൽ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കോടതി മുഖേന ബോണ്ട് പുറപ്പെടുവിച്ചു. അര ലക്ഷം രൂപ വീതം ഉള്ള 2 ആൾജാമ്യം ഇവർ നൽകണം. ഇത്തരം വ്യക്‌തികൾ ഈ തിരഞ്ഞെടുപ്പിലും കേസുകളിൽ പെട്ടാൻ ജാമ്യക്കാർ അര ലക്ഷം രൂപ വീതം അടക്കേണ്ടി വരും.
നിലവിൽ എത്തിയ തമിഴ്‌നാട് പോലീസിൽ നിന്നുള്ള 4 പേർ വീതം ഇന്നു മുതൽ ഒരു പോലീസ് സ്‌റ്റേഷനിൽ 4 വാഹനം എന്ന നിലയിൽ പട്രോളിങ് നടത്തുന്ന സംഘത്തിനൊപ്പം ഉണ്ടാകും. 30 ന് കൂടുതൽ കമ്പനി കേന്ദ്രസേന എത്തും.

إرسال تعليق